Tuesday, October 18, 2011

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്
കേരളത്തില്‍ പൊതു ഗതാഗത സംവിധാനം ആരംഭിച്ച കാലം മുതല്‍ക്കേ പശ്ചിമ കൊച്ചിയിലൂടെ 24‌ മണിക്കൂറും ലഭ്യമായിരുന്നു. എന്നാല്‍ വൈറ്റിലയില്‍ പുതിയ ബസ് സ്റ്റാന്‍റ് നിര്‍മിക്കുന്നതിന്‍റെ പേരില്‍ ഈ സൗകര്യങ്ങളെല്ലാം ഒറ്റയടിക്കു നിര്‍ത്തലാക്കുകയാണ്. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴിയാണ് പതിറ്റാണ്ടുകളായി സര്‍‌വീസ് നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ പകല്‍ സമയത്തുള്ള ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി സര്‍‌വീസ് നടത്താത്തത് ഗതാഗതക്കുരുക്കിന്‍റെ പേരിലാണെന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പകല്‍ സമയത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടിയില്‍ നിന്ന് കുണ്ടന്നൂര്‍ വഴി വൈറ്റിലയ്ക്കു സര്‍‌വീസ് നടത്തിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടുകയില്ല, കെ.എസ്.ആര്‍.ടി.സി.ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുകയും ആകാം.
രാത്രി എട്ടു മണിക്കു ശേഷം ഇപ്പോള്‍ തോപ്പും‌പടി വഴിയുള്ള ബസ്സുകളൂം ഇനി മുതല്‍ വൈറ്റില വഴിയാക്കാനുള്ള തീരുമാനം പശ്ചിമ കൊച്ചിയിലെ ജനങ്ങള്‍ക്കുള്ള രാത്രി യാത്രാ സൗകര്യം എടുത്തു കളയലാകും. ഒരു റസിഡന്‍ഷ്യല്‍ ഏരിയയായി മാത്രം മാറുന്ന പശ്ചിമ കൊച്ചിക്കിതു വലിയ തിരിച്ചടിയായിരുക്കും. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ മേഖലകളിലെ ജനങ്ങളെ ഇതു സാരമായി ബാധിക്കും. രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴി പോകാതെ നേരിട്ടു വൈറ്റിലയ്ക്കു പോകുന്നതു വഴി ലാഭിക്കാനാകുക പരമാവധി ഏഴോ എട്ടോ മിനിറ്റായിരിക്കും. ഇതില്‍ തന്നെ അരൂര്‍ കഴിഞ്ഞാല്‍ വൈറ്റിലയില്‍ മാത്രമേ ഈ ബസ്സുകള്‍ക്കു സ്റ്റോപ്പും ഉള്ളു.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഒന്നാമത്തെ മാര്‍ഗ്ഗം-തോപ്പും‌പടിയില്‍ നിന്ന് നാഷണല്‍ ഹൈവേ 49 വഴി (യുപി പാലം) കുണ്ടന്നൂരില്‍ നാഷണല്‍ ഹൈവേ 47 ല്‍ പ്രവേശിച്ച് വൈറ്റില ബസ് സ്റ്റാന്‍റില്‍ കയറുക. ഗതാഗതക്കുരുക്കിന്‍റെ പ്രശ്നമേയില്ല എന്നതും ബൈപ്പാസ് വഴി പോകുന്നതിന് ഏകദേശം തുല്യ ദൂരം മാത്രമേ വരികയുള്ളു എന്നതും ഇതിന്‍റെ ഗുണമാണ്. പശ്ചിമ കൊച്ചിക്കാര്‍ക്കു നിലവിലുള്ള രാത്രി യാത്രാ സൗകര്യം നഷ്ടമാകില്ല, ദീര്‍ഘദൂര യാത്രക്കാര്‍ക്കു സമയ നഷ്ടം ഉണ്ടാകില്ല,കെ.എസ്.ആര്‍.ടി.സിക്ക് യാത്രക്കാരെ നഷ്ടമാകുന്ന പുതിയ പരിഷ്ക്കാരം ഒഴിവാക്കാം എന്നീ ഗുണങ്ങളും ഇതിലൂടെ ലഭിക്കും. രണ്ടാമത്തെ മാര്‍ഗ്ഗം- രാത്രി സര്‍‌വ്വീസുകള്‍ തോപ്പും‌‌പടിയില്‍ നിന്നു നിലവിലെ രീതിയില്‍ എറണാകുളം ബസ് സ്റ്റാന്‍റില്‍ പോയ ശേഷം അവിടെ നിന്നു വൈറ്റില ബസ് സ്റ്റാന്‍റില്‍ പോകുക. മൂന്നാമതെ മാര്‍ഗ്ഗം- രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി നിലവിലെ രീതിയില്‍ സര്‍‌വീസ് നടത്തുക.
ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പശ്ചിമ കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള രാത്രി ബസ് സൗകര്യം നിലനിര്‍ത്താം. പുതിയ പരിഷ്ക്കാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ സ്വകാര്യ പാരലല്‍ സര്‍‌വ്വീസുകള്‍ തോപ്പും‌പടി വഴി സര്‍‌വ്വീസ് വര്‍ദ്ധിപ്പിച്ച കാര്യവും കെ.എസ്.ആര്‍.ടി.സി. പരിഗണിക്കണം. അതു വഴി ലാഭം കൂടുതല്‍ ലഭിക്കും എന്നതു കൊണ്ടാണല്ലോ സ്വകാര്യ സര്‍‌വ്വീസുകള്‍ അങ്ങോട്ടു പോകുന്നത്. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഭാവിയിലേക്കുള്ള പദ്ധതികളില്‍ നിന്നു ആസൂത്രണ ഘട്ടത്തില്‍ തന്നെ പുറത്താക്കപ്പെട്ട പശ്ചിമ കൊച്ചിക്ക് നിലവിലുള്ള ഗതാഗത സൗകര്യങ്ങളെങ്കിലും നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യം കൂടി ഇവിടെ പരിഗണിക്കണം.