Sunday, January 1, 2012

ദു:ഖങ്ങളെ കരിച്ചകറ്റി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം

പപ്പാഞ്ഞി കരിക്കല്‍ പശ്ചിമ കൊച്ചിയിലെ പുതുവല്‍സരാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരിനമാണ്‌. ഒരു വര്‍ഷം കടന്നു പോകുമ്പോള്‍‌ ആ വര്‍ഷത്തിലെ ദുഖങ്ങളെയെല്ലാം അതോടൊപ്പം പറഞ്ഞയക്കുന്നതിന്‍റെ പ്രതീകമായാണ് പശ്ചിമ കൊച്ചിയില്‍‌ പപ്പാഞ്ഞിയെ കരിക്കുന്നത്. പശ്ചിമ കൊച്ചിയെന്ന പഴയ ആ കൊച്ചിയും എറണാകുളവും എല്ലാം ചേര്‍ന്ന് ഇമ്മിക്കി വലിയ കൊച്ചിയായപ്പോള്‍‌ ഈ പപ്പാഞ്ഞിയും ലോക പ്രസിദ്ധമായ സാന്താക്ലോസും പലര്‍ക്കും പരസ്പരം മാറിപ്പോകാന്‍‌ തുടങ്ങി. ക്രിസ്മസ് തലേന്ന് സമ്മാനവുമായി വരുന്ന സാന്താ അപ്പൂപ്പനെ എന്തിനാണീ നവവല്‍സരപ്പിറവി വേളയില്‍‌ അഗ്നിക്കിരയാക്കുന്നതെന്നു വരെ ചോദിക്കുന്ന പുത്തന്‍ കൊച്ചിക്കാരെ ഇപ്പോള്‍ കാണാം. സാന്താ അപ്പൂപ്പനെയല്ല, പപ്പാഞ്ഞിയെ ആണു തങ്ങള്‍‌ കത്തിക്കുന്നതെന്ന് മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും പള്ളുരുത്തിയും കണ്ണമാലിയും എല്ലാം അടങ്ങിയ പശ്ചിമകൊച്ചിക്കാര്‍ക്കറിയാം.
ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് പശ്ചിമ കൊച്ചിയിലെമ്പാടുമായി ആയിരക്കണക്കിനു പപ്പാഞ്ഞികളെ കരിക്കും. തികച്ചും അനൗപചാരികമായ കൂട്ടങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക് പപ്പാഞ്ഞികളെ കരിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യും. ഈ പപ്പാഞ്ഞികള്‍ കത്തി തുടങ്ങിയ ശേഷമായിരിക്കും പശ്ചിമ കൊച്ചിക്കാര്‍‌ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ വിളിച്ചു കൂകുന്നത്. ഇരുന്നൂറു വര്‍ഷത്തിലേറ നീണ്ടു നിന്ന പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇഗ്ലീഷ് ആധിപത്യങ്ങളുടെ ബാക്കി പത്രവും പ്രാദേശിക സംസ്ക്കാരവും എല്ലാം കൂടിക്കലര്‍ന്നതാണീ വ്യത്യസ്ഥമായ ആഘോഷത്തിന്‍റെ അടിത്തറ.
ഫോര്‍ട്ടുകൊച്ചി കടപ്പുറമായിരുന്നു എന്നും പപ്പാഞ്ഞി കരിക്കലിന്‍റെ പ്രധാന കേന്ദ്രം. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആണും പെണ്ണൂം അര്‍ദ്ധരാത്രിയില്‍‌ അവിടെ തടിച്ചു കൂടുമായിരുന്നു. അതോടൊപ്പം ആയിരക്കണക്കിനു ചെറിയ പപ്പാഞ്ഞികള്‍‌ മറ്റു ഭാഗങ്ങളിലും കരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി ബീച്ച് കടലെടുത്തു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. കടപ്പുറമില്ലാതെ എങ്ങനെ കടപ്പുറത്ത് പപ്പാഞ്ഞിയെ കരിക്കാന്‍? എങ്കിലും ലഭ്യമായ ചെറിയ പ്രദേശത്ത് ഇപ്പോഴും ഡിസംബര്‍ 31 നു രാത്രി 12 മണിക്കു പപ്പാഞ്ഞി കരിക്കല്‍‌ നടത്തുന്നു. ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അതിനു സാക്ഷികളാകാന്‍‌ എത്തുന്നു. ഇത് ഇന്നലെ രാത്രി നടത്തിയ പപ്പാഞ്ഞി കരിക്കലിന്‍റെ ദൃശ്യങ്ങള്‍. വളരെ പഴയ ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ചതിന്‍റെ പ്രശ്നങ്ങള്‍‌ ഈ വീഡിയോവിലുണ്ട്.

No comments: