Tuesday, July 26, 2011

ചില പൂവാല പക്ഷ കെട്ടുകഥകള്‍

എവിടെയോ ഏതോ ഒരു ബസില്‍ വച്ച് ഒരു പാവം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചും അതിനെതിരെ നടപടിയെടുക്കുവാന്‍ നമ്മുടെ നീതീന്യായ വ്യവസ്ഥയ്ക്കു കഴിയാതെ പോയതിനെക്കുറിച്ചും സണ്ണി ജോസെഫ് (കലാകൗമുദി ലക്കം 1870) എഴുതിയത് തികച്ചും അവിശ്വസനീയമായി തോന്നി. കേവലം ഭാവനാ വിലാസങ്ങള്‍ മാത്രമല്ലേ കത്തിനു പിന്നില്‍ എന്നു സംശയിക്കാന്‍ ഒട്ടനവധി ശക്തമായ കാരണങ്ങളുണ്ട്.
പറയപ്പെടുന്ന സംഭവത്തിനു ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതി ഒന്നു മാത്രമാണു ബസിലുണ്ടായിരുന്ന പുരുഷ കേസരിയെ മാനഭംഗത്തിനു മുതിരാന്‍ പ്രേരിപ്പിച്ചത് എന്നാണല്ലോ വാദം. വാദത്തിന്റെ അടിസ്ഥാനത്തില്‍ മാനഭംഗം നടത്തിയ വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടുവത്രെ! ഒരു സംശയം- മറ്റൊരാളുടെ പ്രേരണയാലാണു കുറ്റം നടത്തിയത് എന്നു സ്ഥാപിക്കുന്ന പ്രതിയെ കുറ്റ വിമുക്തനാക്കുവാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ടോ? കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കുന്ന വ്യക്തിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 108 മുതലുള്ള വകുപ്പുകളില്‍ വിവരിച്ചിട്ടുള്ള രീതിയില്‍ കുറ്റം ചുമത്തി ശിക്ഷിക്കാനല്ലേ ഇവിടെ സാധ്യത തെളിയുന്നുള്ളൂ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോള്‍, മാനഭംഗത്തിനു മുതിര്‍ന്ന വസ്തുത കോടതിയില്‍ സമ്മതിച്ച വ്യക്തിയെ വെറുതെ വിട്ടു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു.
ബസില്‍ വെച്ചു രണ്‍ടു പേരും ചേര്‍ന്നു നടത്തിയ കലാപരിപാടിയായിരുന്നു എങ്കില്‍ പൊതുജന ശല്യത്തിനെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടേണ്‍ടതല്ലേ? ബസിലും പോലീസ് സ്റ്റേഷനിലും കോടതിയില്‍ ഒന്നിലേറ തവണയുമായി നടന്ന ഇക്കാര്യങ്ങളെല്ലാം ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞാവോ?
യൂറോപ്പിലെ ജീവിത രീതിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളും അടിസ്ഥാന രഹിതമാണെന്നു പറയാതെ വയ്യ.
( എം. സ്മിതി )

No comments: